തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കക്ഷിനിലയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ വിജയമുറപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ഇന്ന് സഭയിൽ നടന്നത്. വോട്ടെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് 102 വോട്ടുകൾ ലഭിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് സ്വന്തം പാർട്ടിയുടെ മൂന്ന് വോട്ടുകൾ ലഭിച്ചു.രാവിലെ 9 മണിക്ക് സഭ സമ്മേളിച്ച ഉടനെയായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. പ്രോടേം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.വർഷങ്ങളുടെ പാർലമെന്ററി പ്രവർത്തന പരിചയമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയുടെ അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആശംസിച്ചു. സഭയിലെ എല്ലാ അംഗങ്ങളെയും ഒരുപോലെ പരിഗണിക്കാനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള തിരുവഞ്ചൂർ, നിലവിൽ കോട്ടയം മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഐകകണ്ഠ്യേന നിർദേശിക്കപ്പെട്ടത്. വരും ദിവസങ്ങളിൽ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും അനുബന്ധ നടപടികളും സഭയിൽ നടക്കും. ഷാനിമോൾ ഉസ്മാനെയാണ് യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്.
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.
Published on

