ഗ
മെൻലോ പാർക്ക്: സോഷ്യൽ മീഡിയ ഭീമനായ മെറ്റയിൽ (Meta) വീണ്ടും വലിയ തോതിലുള്ള പിരിച്ചുവിടൽ നടക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ, തങ്ങളുടെ ആഗോള തൊഴിൽ സേനയുടെ പത്ത് ശതമാനത്തോളം പേരെ മെയ് 20 മുതൽ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പുതിയ എഐ (AI) നയങ്ങളുടെ ഭാഗമായുള്ള പുനഃക്രമീകരണമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് സൂചന.ലോകമെമ്പാടുമുള്ള ഏകദേശം 8,000 ജീവനക്കാരെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. കമ്പനിയുടെ ഘടന കൂടുതൽ ലളിതമാക്കാനും (Flatter Structure), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനുമാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഏഴായിരത്തോളം ജീവനക്കാരെ എഐയുമായി ബന്ധപ്പെട്ട പുതിയ വിഭാഗങ്ങളിലേക്ക് മാറ്റും. ഇടത്തട്ടിലുള്ള നിരവധി മാനേജീരിയൽ തസ്തികകൾ നിർത്തലാക്കാനും പകരം ചെറിയ എഐ യൂണിറ്റുകൾ രൂപീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തിലും ജോലിക്കിടെയുള്ള നിരീക്ഷണ സംവിധാനങ്ങളിലും (Mouse-tracking software) ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.കമ്പനിയുടെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട പുനഃസംഘടനകളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്. എഐ രംഗത്ത് ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളോട് മത്സരിക്കാൻ സജ്ജമാകുക എന്ന ലക്ഷ്യത്തോടെയാണ് സക്കർബർഗ് ഈ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. വരും മാസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ മെറ്റയിൽ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

