കണ്ണൂർ:അറിവിൻ്റെയും ആവിഷ്കാരത്തിൻ്റെയും പുതിയ ലോകം തുറന്നുകൊണ്ട് നാലാമത് കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് കണ്ണൂരിൽ ഉജ്ജ്വല തുടക്കം. ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ലോകപ്രശസ്ത സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഭാവിയും ചരിത്രവും വിയോജിക്കുന്നവരുടേതാണ്:ത
“31 വർഷമായി താൻ അനുഭവിക്കുന്ന നാടുകടത്തൽ ഒരു ഉണങ്ങാത്ത മുറിവാണ്. കീഴടങ്ങുന്നതിനേക്കാൾ വലിയ വേദന മറ്റൊന്നില്ല,” ഉദ്ഘാടന പ്രസംഗത്തിൽ തസ്ലീമ നസ്രീൻ പറഞ്ഞു. സാഹിത്യം എന്നത് വെറുമൊരു അലങ്കാരമല്ല, മറിച്ച് അത് ഇരുട്ടിനെതിരെയുള്ള കലാപമാണെന്നും ഭാവിയും ചരിത്രവും ഒരിക്കലും മതഭ്രാന്തന്മാരുടേതാകില്ലെന്നും അവർ ഓർമ്മിപ്പിച്ചു. സ്വതന്ത്രചിന്തയെ ഭയപ്പെടുന്നവർ ആശയങ്ങളെ കൊന്നുതള്ളാൻ ശ്രമിക്കുമെങ്കിലും സത്യം എപ്പോഴും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ജയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആമുഖ പ്രഭാഷണം ചലച്ചിത്രകാരനും കഥാകൃത്തുമായ മധുപാൽ നടത്തി, എഴുത്തിനെ സ്വന്തം ജീവിതമായി മാറ്റിയ തസ്ലീമയുടെ സാനിധ്യം കേരളത്തിന് അഭിമാനമാണെന്നും കൂടാതെ പുതിയ തലമുറയ്ക്ക് കൃത്യമായ രാഷ്ട്രീയബോധമുണ്ടെന്നും, ഈ സാഹിത്യ സംഗമം പുതിയ ജീവിതക്രമങ്ങളെയും ചിന്തകളേയും ഉൾക്കൊള്ളുന്ന ഒന്നായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൈരളി ബുക്സ് ചെയർമാൻ ഡോ. മുരളിമോഹനൻ കെ.വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, പു.ക.സ സംഘടനാ സെക്രട്ടറി എം.കെ. മനോഹരൻ, പ്രമുഖ എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ഡോ. മനോജ് കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.കൈരളി ബുക്സ് എഡിറ്റർ എ.വി. പവിത്രൻ പരിപാടികൾക്ക് നേതൃത്വം നൽകി. കൈരളി ബുക്സ് ഡയറക്ടർ ഒ. അശോക് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.ഉദ്ഘാടന ചടങ്ങിന് ശേഷം ഡോ. സുമ സുരേഷ് വർമ്മയുടെ നേതൃത്വത്തിൽ നടന്ന ‘വീണ നാദം’ സംഗീത വിരുന്ന് ആസ്വാദകർക്ക് നവ്യാനുഭവമായി. വരും ദിവസങ്ങളിൽ സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന വിവിധ ചർച്ചകളും സംവാദങ്ങളും ഫെസ്റ്റിൻ്റെ ഭാഗമായി നടക്കും.

